എട്ടാം തരം മുതൽ പത്താം തരം വരെ ഞാൻ കുറച്ചു അകലെ ഉള്ള സർക്കാർ വിദ്യാലയത്തിൽ ആണ് പഠിച്ചിരുന്നത്. അത് എന്റെ അമ്മാമയുടെ വീടിന്റെ അടുത്താണ് താനും. ബസ്സിൽആയിരുന്നു എന്നും യാത്ര ചെയ്തിരുന്നത്. ഈ വിദ്യാലയത്തിൽ ചേരുന്നതിനു മുന്പ് വരെ ബസ് യാത്ര എന്നത് വലിയ സംഭവം ആയിരുന്നു. അതാണെങ്കിലൊ അമ്മയോ അച്ഛനോ കൈ വിടാതെ കൂടെ ഉണ്ടാവും. ഈ സ്കൂളിൽ പോയി തുടങ്ങിയപ്പോഴാണ് ആദ്യായി ഒറ്റയ്ക്ക് പോവാൻ തുടങ്ങിയത്.
വലിയ ബാഗ് ഒക്കെ താങ്ങി ആയിരുന്നു പോക്ക്. പുസ്തകകെട്ടിനോപ്പം അമ്മ ചോറ്റുപാത്രം നിറയെ ചോറും കറികളും തന്നു വിടും എന്ന് എടുത്തു പറയേണ്ടതില്ലലോ. പുസ്തകം മാത്രം അല്ല ഭക്ഷണം കൂടി കഴിച്ചാൽ അല്ലെ വലുതാവുള്ളു!!!! ഉച്ചയ്ക്ക് മണി മുഴങ്ങുമ്പോൾ ബാഗ് തുറന്നു പാത്രം എടുത്തോണ്ട് ഒരു ഓട്ടം ആണ്. ഏറ്റവും നല്ല സ്ഥലം കണ്ടു പിടിക്കാൻ . പിന്നെ കൈയിട്ടു വാരലായി കഴിക്കലായി , എന്ത് രസമായിരുന്നു.
അങ്ങനെ ഒരു ദിവസം ഉച്ചക്കുള്ള കൂട്ടമണി മുഴങ്ങി ബാഗ് തുറന്നു പാത്രം എടുക്കാൻ നോക്കിയപ്പോൾ തഥൈവ....മറന്നു...ചോറ്റു പാത്രം ബാഗിൽ വയ്ക്കാൻ ഞാൻ മറന്നു. ഇത്ര നേരം ഇല്ലാതിരുന്ന വിശപ്പ് വന്നോന്ന് ഒരു സംശയം പോലെ. എന്നെ കാണാത്തത് കൊണ്ട് കൂട്ടുകാരൻ വന്നു കാര്യം തിരക്കി. "പാത്രം എടുക്കാൻ മറന്നു പോയെടാ" എന്ന് ഞാൻ അവനെ അറിയിച്ചു. "അത്രേയുള്ളോ... നീ വാ നമുക്ക് എന്റെ പാത്രത്തിൽ നിന്ന് കഴിക്കാം" എന്നായി അവൻ. ആ സമയത്ത് എന്റെ മനസ്സിൽ ഏതോ ഒരു ദുരഭിമാനം വന്നു. ഞാൻ പറഞ്ഞു "വേണ്ടെടാ, ഞാൻ അമ്മയുടെ വീട്ടിൽ പോയി ഉണ്ടോളാം". അവൻ പാവം, അത് വിശ്വസിച്ചു തിരികെ പോയി.
"രോഹു ചേട്ടാ....." ആരോ നീട്ടി വിളിക്കുന്നു. നോക്കുമ്പോൾ അമ്മാവന്റെ മകൻ നില്ക്കുന്നു, അവന്റെ കൈയിൽ ഒരു പൊതിയും ഉണ്ട്. "ചേട്ടാ, ഇത് പൊതിച്ചോറ് ആണ്. രാവിലെ ഏട്ടന്റെ അമ്മ വിളിച്ചിരുന്നു , ചേട്ടൻ ചോറ്റുപാത്രം എടുക്കാൻ മറന്നു എന്ന് പറഞ്ഞു. അപ്പോൾ അമ്മ എന്റെ കൈയിൽ തന്നു വിട്ടതാ ഇത്. കഴിച്ചോ!!!!" മനസ്സിൽ സന്തോഷം വന്നു, കൂടെ ദുരഭിമാനവും.... "വേണ്ടെടാ, എനിക്കൊന്നും വേണ്ട. വൈകുന്നേരം വീട്ടിൽ പോയിട്ട് ഞാൻ എന്തേലും കഴിച്ചോളാം" അവന്റെ ഒന്ന് രണ്ടു പ്രാവശ്യം നിർബന്ധിച്ചു, പിന്നെ തിരിച്ചു പോയി. ഞാൻ കുപ്പിയിൽ നിന്ന് കുറച്ചു വെള്ളം കുടിച്ചു.
"ചേട്ടാ....." വീണ്ടും ക്ലാസ്സിന്റെ വാതിൽക്കൽ നിന്നൊരു വിളി. നോക്കുമ്പോൾ അമ്മാവന്റെ മകൾ വന്നു നില്ക്കുന്നു. "അതെന്താ കഴിക്കാത്തെ!! വെറുതെ വിശന്നിരിക്കുന്നത് എന്തിനാ? ഇന്നാ കഴിക്ക്" ദുരഭിമാനം വിട്ടു പോവുന്ന ലക്ഷണം കാണുന്നില്ല. "വേണ്ടെടി എനിക്ക്. ഇപ്പൊൾ വിശക്കുന്നില്ല. മാത്രമല്ല ഈ വാട്ടിയ വാഴ ഇലയുടെ മണം എനിക്ക് ഇഷ്ടവും അല്ല". എങ്ങനെയോ ആ നുണ ഉണ്ടായി. അവളുടെ മുഖം വാടി. അവൾ ആ പൊതിച്ചോറുമായി തിരികെ പോയി.
അന്നത്തെ ദിവസം മുഴുവനും വിശന്നിരുന്നു. വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ അമ്മ ചോദിച്ചു "നീ എന്താ ഉച്ചയ്ക്ക് അവർ കൊണ്ട് വന്ന പൊതിച്ചോർ കഴിക്കാത്തത്?" നേരത്തെ പറഞ്ഞ കള്ളം ആവർത്തിച്ചു: "വാട്ടിയ വാഴ ഇലയുടെ മണം എനിക്ക് ഇഷ്ടം അല്ല"
ഇപ്പോൾ ആ സംഭവം കഴിഞ്ഞിട്ട് പത്തു കൊല്ലത്തിലും അധികം ആയി. എങ്കിലും അത് എന്റെ മനസ്സിൽ നിന്നും മായാതെ കിടക്കുന്നു. അത് കഴിഞ്ഞിട്ട് എത്ര എത്ര പൊതിച്ചോറുകൾ കഴിച്ചിരിക്കുന്നു. എല്ലാ തിങ്കളാഴ്ച്ചകളിലും വീട്ടിൽ നിന്നാണ് കോളേജിൽ പോയിക്കൊണ്ടിരുന്നത്. അപ്പോഴെല്ലാം അമ്മ പൊതിച്ചോർ കെട്ടി തരും. പിന്നെ പ്രവാസം തുടങ്ങിയപ്പോൾ. അവിടെ ഒരു ഹോട്ടലിൽ കിട്ടുമായിരുന്നു പൊതിച്ചോർ. വല്ലപ്പോഴും കിട്ടുന്നത് കൊണ്ട് രുചി ഇത്തിരി കൂടുതലും ആയിരുന്നു. ഇടയ്ക്ക് ആ വാട്ടിയ ഇലയുടെ ഗന്ധം കിട്ടാനായി എന്റെ മനസ്സ് കൊതിച്ചിട്ടുമുണ്ട്.
ഇപ്പോഴും ഒരു ഇലയുടെ മുന്നിൽ കഴിക്കാൻ ഇരിക്കുമ്പോൾ ഈ സംഭവം ഓർമ്മ വരും. ഇടയ്ക്ക് കണ്ണുകൾ നിറയുകയും ചെയ്യും. സത്യത്തിൽ ഞാൻ എന്ത് കൊണ്ടാ അന്ന് വേണ്ടാ എന്ന് പറഞ്ഞത് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. അതിനെ ദുരഭിമാനം എന്നാണോ വിളിക്കേണ്ടത് എന്ന് കൂടി എനിക്കറിയില്ല. ഭക്ഷണത്തിന്റെ വില ഞാൻ ഇന്നറിയുന്നു. ഒരുപാട് ആൾക്കാർ ഭക്ഷണം ഇല്ലാതെ വലയുന്നു. സത്യം പറഞ്ഞാൽ ഈ ലോകത്ത് രണ്ടു തരത്തിൽ ഉള്ള ആളുകൾ ആണ് ഉള്ളത് എന്നാണ് തോന്നുന്നത്. കഴിക്കുമ്പോൾ തൃപ്തി ഉള്ളവരും , ഇല്ലാത്തവരും... എല്ലാവരും ആദ്യത്തെ ഗണത്തിൽ പെടട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.
പിൻ കുറിപ്പ് :
- എന്റെ അമ്മാവന്റെ മക്കൾ ഞാൻ പഠിച്ചിരുന്ന അതേ വിദ്യാലയത്തിൽ ആണ് പഠിച്ചിരുന്നത്. എന്നെക്കാളും ഇളയതായിരുന്നു രണ്ടു പേരും
- ഈ ബ്ലോഗ്ഗിൽ ഇട്ടിരിക്കുന്ന പൊതിച്ചോറിന്റെ ചിത്രം ഫ്ലിക്കറിൽ നിന്ന് ലഭിച്ചതാണ്